#punnooreth
എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഇന്നവൾ സ്വതന്ത്രയാണ്.
ഈ വലിയ ലോകത്തിന്റെ വിശാലതയിലേക്ക്
ഞാനവൾക്ക് വഴി തുറന്നു കൊടുത്തു.
എങ്കിലും, ഞാൻ പറഞ്ഞു കൊടുക്കുന്ന കഥകൾ
കേൾക്കുവാനായിരുന്നു അവൾക്കേറെയിഷ്ടം.
ഞാൻ വൈകി വരുന്ന ദിവസങ്ങളിൽ
അവൾ പരിഭവം കാണിക്കുമായിരുന്നു.
ഗോതമ്പുമണികളെ കൊത്തി മുറിച്ചും, മൗനം ഭജിച്ചും,
ദൂരെ സായന്തനത്തിന്റെ കണ്ണു നിറയുന്നതും നോക്കി
അവൾ വളരെ നേരം മിണ്ടാതെയിരിക്കുമായിരുന്നു.
അവളെ കാണാൻ വന്നിരുന്ന പക്ഷികളുടെ
സൊറപറച്ചിൽ എന്നെ ഏറെ അലോരസപ്പെടുത്തിയിരുന്നു.
മഴ പെയ്യുന്ന രാത്രികളിൽ, മഴത്തുള്ളികളുടേയും ചീവീടുകളുടെയും
ശബ്ദം ഏകസ്വര രാഗമുതിർക്കുമ്പോൾ
അവൾ നിർവൃതി പുൽകുമായിരുന്നു.
കവിതകൾ അവൾക്കിഷ്ടമായിരുന്നു; എന്റെ കവിതകൾ!
എങ്കിലും, എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഒരു അപ്പൂപ്പൻ താടി പോലെ അവൾ പൊങ്ങിപ്പറന്നു പോയി.
ഇനി അവളുടെ ചിറകുകൾ ആദിയിലെ അനശ്വരത തേടി
പറന്നുയരുമായിരിക്കും .
അവളുടെ സ്വപ്‌നങ്ങൾ മഴവില്ലിനെ പുൽകുമായിരിക്കും.
ചിതറിക്കിടക്കുന്ന ഗോതമ്പുമണികളിൽ
ഉറുമ്പരിച്ചു നടക്കുന്നു.
തുറന്നു കിടക്കുന്ന കൂട്ടിൽ, ഒരു മഴത്തുള്ളിയുടെ മൃത ചേതനയുമേന്തി
ഒരു തൂവൽ നനഞ്ഞു കിടക്കുന്നു.
ഒരു തൂവലാണവളെനിക്കുതന്ന സമ്മാനം. ഓർമ്മക്കൂട്ട് !!
എന്റെ തത്തമ്മയെ ഞാനിന്ന് തുറന്നു വിട്ടു.
ഇനിയവൾ വരില്ലെന്നറിഞ്ഞിട്ടും,
വരികയില്ലെന്നവൾ പറഞ്ഞിട്ടും.
Oct 6, 2015
Oct 6, 2015 at 3:25 AM UTC
ഒരു ദുർമ്മോഹത്തിന്റെ ശാപം
ഇപ്പോഴും കിനിയുന്ന നോവായി
ഭൂതത്തിനെ വരിഞ്ഞു മുറുക്കുന്നു.
ശ്വാസം വിടാനാകാതെ
കുടത്തിൽ കിടന്ന നാളുകൾ.
പുറം ലോകം കാണാൻ കൊതിച്ച നിമിഷങ്ങൾ.
കുടം തനിക്ക് എന്നേ അന്യമായി എന്ന്
ഭൂതം അറിഞ്ഞിരുന്നില്ല.
ഭൂതം ഇറങ്ങി പോയപ്പോൾ
കുടത്തിൽ ഒരു കരിന്തേൾ കയറി.
ലോകസ്ഥാപനത്തിനും മുൻപേ
മരണമില്ലാത്ത ദുർമന്ത്രവാദി
നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന
മന്ത്രശകലങ്ങൾ കാണാതെ പഠിച്ച്,
ആ കരിന്തേൾ കുടത്തിനെ മയക്കിയെടുത്തു.
ആരുമില്ലാതെ, ഉണങ്ങിയ മരച്ചില്ലയിൽ
കരഞ്ഞുകൊണ്ടിരുന്ന ഭൂതം
തന്റെ കുടം പൊയ്പോയതറിഞ്ഞില്ല.
വിഷമുള്ളിൽ കിനിഞ്ഞ വിധിയുടെ കണ്ണീർ
സിരകളിലൂടെ പടർന്നപ്പോൾ
ഭൂതമില്ലാത്ത കുടം പൊട്ടിച്ചിതറി.
ഭൂതമിപ്പോഴും കുടമില്ലാതെ അലഞ്ഞു നടക്കുന്നു.
കളിമണ്ണു തേടുന്ന കുശവനെപ്പോലെ.
ഒരു ദൗത്യം പൂർത്തീകരിച്ചതിന്റെ ആഹ്ലാദത്തിൽ
കരിന്തേൾ അട്ടഹസിക്കുന്നു.
Sep 30, 2015
Sep 30, 2015 at 3:15 AM UTC
മൊബൈൽ ഫോണ്‍ നിർത്താതെയൊരു
കുഞ്ഞിനെപ്പോലെ നിലവിളിച്ചപ്പോഴത്രേ,
ദൈവമതിനെയെടുത്തു പരതി നോക്കിയത്.
പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ,
പിന്നെയറുപത്തിയാറു മെസ്സേജുകൾ.
കുരിശിൽ തൂങ്ങിയ, വിറങ്ങലിച്ച നേരിന്റെ,
നേർക്കാഴ്ച്ചകളുടെ വീഡിയോ ക്ലിപ്പുകൾ.
വഞ്ചന, ചതി, കൊല, രക്തം, പ്രതികാരം,
അന്ധകാരം, ബലാൽസംഗം, ഭ്രൂണഹത്യ !
എണ്ണിത്തീർക്കുവാനാകാത്ത നമ്പരുകൾ;
കണ്ണീരിൽത്തീർത്തയനേകം കോളുകൾ.
ആത്മാവിൽ കരിംകൊടിനാട്ടിയനേകർ.
ഇറ്റുവീണ രക്തം കുടിക്കുവാൻ കൂട്ടമായ് വന്നു
ശവംതീനിയുറുമ്പുകൾ.
നിഴൽ നാടകം, അണിയറയിലെ രംഗങ്ങൾ
അരങ്ങത്ത് തകർക്കുമ്പോൾ,
കാണികൾ പലരും ഉറങ്ങി വീഴുന്നു.
പ്രജ്ഞയിൽ ആത്മാർത്ഥതയുടെ വൃക്ഷത്തിനു
വെള്ളമൊഴിച്ചതു മറന്നിട്ട്,
തണൽ തിരഞ്ഞ് നടന്നകലുന്നവർ.
ഒരു പറ്റം ഈയാമ്പാറ്റകൾ ചിറകു വീശി.
പറന്നു വരുന്ന, പേരിടാൻ മറന്നൊരു ജീവി.
തന്റെ മനസ്സിൽ അസ്വാസ്ഥ്യം വേരു പടർത്തുന്ന
പകലിൽ, മൊബൈൽ ഫോണ്‍ ദൂരേയ്ക്ക് എറിഞ്ഞ്,
ദൈവമൊരു ദീർഘശ്വാസമുതിർത്തു.
എങ്കിലും, ദൂരെയൊരു കറുത്ത പൊട്ടുപോലെ,
വിദഗ്ദ്ധമായി കൈ എത്തിപ്പിടിച്ച പിശാചിന്റെ കുട്ടി
ആ മൊബൈൽ ഫോണ്‍ വില പേശി വിൽക്കുവാൻ,
ആരെയോ തേടുന്നത് ദൈവം നിറഞ്ഞ കണ്ണോടെ കണ്ടു.
Oct 6, 2015
Oct 6, 2015 at 12:51 AM UTC
നിഴലിനെ പേടിയായിരുന്നു എന്നുമെനിക്ക്.
ഞാൻ നടക്കുമ്പോഴും, കിടക്കുമ്പോഴും
എന്റെയരികിൽ വന്ന് രാക്ഷസ്സനെപ്പോലെ
ബീഭത്സരൂപം പ്രാപിച്ച്, എന്നെ ഭയപ്പെടുത്തും.
എന്റെയുടലിൽനിന്ന് ചേതനയുടെ താളം
വറ്റിച്ച് അതിൽക്കിടന്നു മയങ്ങും.
എന്റെയമ്മയുടെയും അച്ഛന്റെയും
നിഴലുകളുടെയുള്ളിൽ എന്റെ നിഴൽ
പതിയിരുന്നു, അവരറിയാതെ.
എന്റെയമ്മയുടെ നിഴൽ നിന്നെ ഗർഭം ധരിച്ചു.
ഒരു പൊക്കിൾക്കൊടിയുടെയകലം
ഒരു ജന്മത്തിന്റെ അകലമാക്കി നീ മാറ്റി.
എനിക്ക് പേടിയായിരുന്നു നിഴലിനെ,
പ്രകാശമില്ലാത്ത രാത്രിയിൽ പക്ഷേ,
നീ എവിടെയൊളിക്കുന്നു ?
മഴ കൊഴിയുന്ന പകലുകളിൽ നീ
എന്തേ, മൗനിയാകുന്നു ?
എന്റെ മുഖത്തിന്റെ കാന്തി മോഷ്ടിക്കുവാൻ
എന്തേ നീ പതുങ്ങി നടന്നിട്ടും സാധ്യമാകാഞ്ഞത് ?
മുഖമില്ലാത്ത നിന്നെ എന്റെ ഹൃദയം അകറ്റുന്നു.
നിനക്ക് ആരുടെ മുഖം ? അറിയില്ല, നിനക്കും, എനിക്കും.
എന്റെ മറുരൂപമായ നിഴലിനെ
ഞാൻ സ്നേഹിക്കണമോ, അറിയില്ല.
പക്ഷേ, നിഴലെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.
അതിലേറെ, ഞാൻ അഭിനയിക്കുന്ന ഈ
നിഴൽ നാടകത്തിലെ എന്റെ കഥാപാത്രവും.
Sep 3, 2015
Sep 3, 2015 at 5:07 AM UTC
രണഭീതി നിശ്ചലം,വെള്ളരിപ്രാവു പറന്നിടുന്നു.
ആശതൻ ദീപമിന്നണയാതെരിയുന്നു.
എൻ നെഞ്ചിലെയനുഭവങ്ങൾ തൻ,
ചക്കിൽനിന്നൊഴുകിയ വറ്റാത്തയെണ്ണയിൻ,
നനവിൻ തുമ്പിലായ് കാറ്റിൽ പൊലിയാതെ
ഏറെക്കുതിച്ചു നീയേറെത്തളർന്നു നീ.
ഏറെ ജ്വലിച്ചു നീയേറെ വളർന്നു നീ.
യുവത്വം നിൻ സിരകളിലശ്വമായ് പായുന്നു.
ആയിരം തൂലികകളിതിഹാസമെഴുതുന്നു.
കണ്ണീരും രക്തവും ചാലിച്ച വർണ്ണങ്ങൾ,
കാലത്തിൻ കൈകൾക്കു മായ്ക്കുവാനാകില്ല.
സ്വാർത്ഥമോഹങ്ങൾ കോടാലി പണിയുന്നു,
ബന്ധങ്ങൾ തൻ കടയ്ക്കലാഞ്ഞു പതിയ്ക്കുവാൻ.
കണ്ണീരിന്നുപ്പുനീർ ജ്വാലയിൽ വീണാലും,
പൊട്ടിത്തകർന്നവ പരൽപ്പൊടിയായിടും.
കോർക്കുനിൻ കൈകൾ, തുറക്കുനിൻ കണ്‍കൾ,
അറിവു പകർന്നതാം കച്ച മുറുക്കുക.
കുതിച്ചൊഴുകിടാൻ നദിയായ് മാറുക.
സ്വാർത്ഥതയറിയാത്ത സാഗരമാകുക.
നാളെ നീ നെടുംതൂണ്‍ മാതൃക നിശ്ചയം,
പാറിപ്പറക്കട്ടെയിടനെഞ്ചിൽ ത്രിവർണ്ണം.
Sep 29, 2015
Sep 29, 2015 at 11:54 PM UTC
എന്റെ നിശ്ശബ്ദതയാണെന്റെ കവിത,
എന്നിലെ മൗനതയാണെന്റെ കാവ്യം.
മനസ്സിൽ കുറിച്ചുവെച്ചതാണക്ഷരങ്ങൾ,
വീണ്ടും വായിക്കാൻ നന്നായി ഉണക്കിയെടുത്ത
അക്ഷരമുത്തുകൾ.
ഒരു നൂറു നൂറർത്ഥങ്ങൾ പകരുന്ന കവിത.
വായിക്കുന്തോറും വായിക്കാൻ തോന്നുന്ന കവിത.
എന്റെ മൗനമാണെന്റെ കവിത,
ഞാൻ കുറിച്ചുവെച്ച ഒരു നീണ്ടകാവ്യം.
Sep 29, 2015
Sep 29, 2015 at 11:04 PM UTC
നാലു വീലിൽ ചിലർ വരുന്നു,
നാലു കാലിൽ ചിലർ വരുന്നു.
രണ്ടു കാലിൽ ചിലർ വരുന്നു,
രണ്ടു വീലിൽ ചിലർ വരുന്നു.
ജീവനോടെ വന്നവർ,
ജീവനേകി മറഞ്ഞു പോയ്.
ജീവനില്ലാതെത്തിയോർ,
ജീവനേറ്റു, പറഞ്ഞു പോയ്.
ചൂടു കൂടി വന്നവർ,
തണുത്തുറഞ്ഞു മരച്ചു പോയ്.
തണുത്തു വിറച്ചു വന്നവർ,
ചൂടിനാലെ പുറത്തു പോയ്.
പലർ വന്നു , ചിലർ വന്നു .
കലണ്ടറുകൾ മാറി മാറി വന്നു.
ചുരുണ്ടു കൂടിയിപ്പോഴും കിടക്കുന്നു;
ഒരു പഴയ സ്റ്റെതസ്കോപ്പ്,
പട്ടയം കിട്ടുമോയെന്നുറ്റു നോക്കി.
സ്വന്തം ഹൃദയമിടിപ്പു നോക്കാൻ മറന്നുപോയി.
Sep 12, 2015
Sep 12, 2015 at 4:29 AM UTC
എനിക്കൊരു മരമായി ഇനി ജനിക്കണം.
ബന്ധങ്ങൾ ബന്ധനങ്ങളാകാതെ,
ഏകനായി ജീവിക്കണം.
കാറ്റടിക്കുമ്പോൾ വേരുകളമർത്തി ചവിട്ടി
വീഴാതെ നില്ക്കണം.
കൈകൾ വിരിച്ചുനെഞ്ചുവിരിച്ചു അങ്ങനെ നില്ക്കണം.
പിന്നെ, തോളോടു തോളുരുമ്മി ചേർന്നുപോകുന്ന
കമിതാക്കളെ നോക്കി പറയണം,
ബന്ധങ്ങൾ ബന്ധനങ്ങളായാൽ,
ബന്ധം പിരിയുമ്പോൾ നെഞ്ഞുള്ളം നൊന്തിടും.
സത്യമായും,
എനിക്കൊരു മരമായി ജനിക്കണം.
Sep 12, 2015
Sep 12, 2015 at 4:24 AM UTC
-1-
മുത്തശ്ശിയുടെ മുറുക്കാൻ ചെല്ലം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ, പച്ച വെറ്റിലയും കൊട്ടം പാക്കും
ഉണക്കപ്പൊയിലയും നനഞ്ഞ ചുണ്ണാമ്പും,
തമ്മിൽ ഇണങ്ങാനാകാതെ,
കിടന്നു മുറുമുറുക്കുന്നതിന്റെ ഒരു ഗന്ധം
എപ്പോഴും ഉണ്ടാകും.
ആ വെറ്റില ചെല്ലം എടുത്തു ഞാൻ
പൂഴി വാരിക്കളിക്കുമ്പോൾ
മുത്തശ്ശിയുടെ കോപത്തിനും
മുറുക്കിത്തുപ്പിയ കോളാമ്പിയ്ക്കും
ഒരേ വർണമായിരുന്നു.
-2-
മുത്തശ്ശന്റെ വെണ്‍ചുട്ടിത്തുവർത്തിന്റെ ഗന്ധം
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.
അതിൽ മുത്തശ്ശന്റെ മണം മാത്രമേയുള്ളൂ.
തെമ്മാടിത്തം കലർന്ന ഒരു തൻറെടിയുടെ,
അഹങ്കാരത്തിന്റെ, ശൌര്യത്തിന്റെ ഗന്ധം.
പട്ടച്ചാരായം തലയ്ക്കു പിടിച്ചു,
കോപത്തിൽ തിളച്ചു വറ്റി,
രോമകൂപങ്ങളിലൂടെ ആവിയായി
മാറുന്നതിന്റെ, ലഹരിയുടെ ഗന്ധം.
പരൽമീനുകളെ പിടിക്കാൻ
ഞാനാത്തുവർത്തെടുത്താൽ,
മുത്തശ്ശനും ദേഷ്യപ്പെടുമായിരുന്നു.
-3-
പുതുമഴ പെയ്തപ്പോൾ,
കുഴിമാടത്തിൽ പൂത്ത ചെമ്പകം
വെള്ളയും ചുവപ്പും കലർന്നതായിരുന്നു,
താഴെ വീണ പൂക്കൾക്ക്, എന്തെന്നില്ലാത്ത
വാൽസല്യത്തിന്റെ സുഗന്ധവും.
അതിൽ ഒരെണ്ണം ഞാൻ എടുത്തു.
വെറുതേ എന്റെ മേശപ്പുറത്തു വെയ്ക്കാൻ.
-4-
എന്നിട്ടും,
ഇപ്പോൾ എനിക്കു പൂഴി വാരിക്കളിക്കുവാനും,
പരൽമീനുകളെ പിടിക്കുവാനും ആകുന്നേയില്ല ;
വഴക്കുകളൊന്നും ഇല്ലെങ്കിലും.
ആളുകൾ കൂടിയ, ആ സന്ധ്യയിൽ,
എന്നിലെ ബാല്യവും അവർക്കൊപ്പം
ചിതയിൽ ഉരുകിപ്പോയി.
Sep 3, 2015
Sep 3, 2015 at 4:57 AM UTC
ദൃഡതയോടെ ചുവടുവെച്ചു
നടന്നു നീങ്ങിടാൻ,
ഹൃദയതാളമിന്നു നിങ്ങൾ
ഏകമാക്കുവിൻ.
നേടുവാനിന്നേക ലക്ഷ്യം
എന്റെ മണ്ണിലെ
വേർപ്പുവീണു പൂത്തുലഞ്ഞ
പാടം കൊയ്യുവാൻ.
പോരുവിൻ യുവാക്കളെ
പോരിനായി നാം,
കയ്യുയർത്തി മെയ്യൊരുക്കി
വേഗം നീങ്ങിടാം.
അടിമയല്ല നാമെല്ലാരു-
മുടമയാണിനി,
കൊയ്ത നെല്ലിൻ വിത്തു വീണ
മണ്ണു നേടിടാം.
നീതി നേടാൻ ശബ്ദമിന്നു
വീറിനാലെ നാം,
എകമാക്കി പാടുവാനായ്
ശക്തി നേടിടാം.
പാടുവിൻ സഖാക്കളേ
ശക്തരാണ് നാം,
കാരിരുമ്പു വെന്തിടുന്ന
ചങ്കുറപ്പുമായ്.
ജ്വാലയായ് പടർന്നിടാൻ,
ആളിക്കത്തുവാൻ,
ചൂളയായ് തിളച്ചിടാൻ,
സംഘടിച്ചിടാം.
Sep 11, 2015
Sep 11, 2015 at 11:35 PM UTC
ആയിരം മുള്ളുകൾ നിറഞ്ഞയീക്കാട്ടുപാതയിൽ
നിങ്ങളെന്തിനെന്നെയേകയാക്കി?
വന്യമൃഗങ്ങളുടെ വിശപ്പിൻ വിളികൾക്കു
മറുപടിയായി എന്തിനെന്റെ പേർ കുറിച്ച് നീട്ടി?
ഒരേയൊരപേക്ഷ, ഞാൻ ചോദിച്ചോട്ടെ,
സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ.
വിഷമേറ്റാർത്ത നാദത്തിൽ പാഞ്ഞിടും
കൂർത്തോരമ്പുകൾ തൻ ദാഹിച്ച നാവുകൾ,
എന്റെ ഞരമ്പിലെ വറ്റുന്ന ചോരയിൻ
ഉപ്പു രുചിക്കുവാൻ പാഞ്ഞടുത്തീടവേ,
നിന്ന നിൽപ്പിൽ തിരിഞ്ഞു ഞാൻ മെല്ലെയെൻ
നിഴലിനോട് തന്നേ ചോദിച്ചു, ഞാൻ ജീവിച്ചോട്ടെ.
നഗ്നമാം കാട്ടിലെൻ തോലുരിഞ്ഞപോൽ
ഭൂമി വിഴുങ്ങിയ പൊള്ളുന്ന സത്യങ്ങൾ.
ഉള്ളിൽത്തിളച്ചു തിമിർത്തൊരു ഗർഭമായ്,
എന്നെ വിഴുങ്ങുവാൻ പൊങ്ങുന്ന സത്വമായ്.
തീമഴപെയ്തുനിൻകണ്ണുകലങ്ങിയഗ്നിപ്പുഴ
യോഴുകുന്നതിനും മുൻപേ ഞാൻ ചോദിച്ചിടാം,
വീണ്ടുമപേക്ഷിക്കാം, ഞാനും ജീവിച്ചോട്ടെ.
പല്ലുകൾ മൂർച്ചയേറുന്നു, നഖങ്ങൾ കൂർത്തിടുന്നു.
കിനിഞ്ഞ രക്തപ്പുഴ തിരിച്ചൊഴുകിയെൻമജ്ജയിൽ
പ്രവാഹങ്ങൾ പ്രപഞ്ചസത്യമെഴുതിവയ്ക്കുന്നു.
യുഗങ്ങൾ ചെയ്ത തപസ്സിന്റെയന്ത്യം കാണാൻ,
കാത്തിരിക്കാതെ കാലം ഗുഹയിൽ സമാധിയായി.
മൂക സാക്ഷിയായി മൌനത്തെ സാധകം ചെയ്തു ഞാൻ,
പീയൂഷ വർഷത്തിലാദ്യ രോദനമായ്, കാലമായ്
ആരും കേൾക്കാത്തയത്രയുറക്കെയലറുന്നു.
സമ്മതിക്കാതിരിക്കല്ലേ, ഞാൻ ജീവിച്ചോട്ടെ.
തമസ്സിന്റെ താളമായ് നിലാവിന്റെ നിശ്വാസമായ്,
ആയിരമാണ്ടുകൾ തേരേറിവന്നയേകസഖിത്വമായ്,
ഏറ്റുവാങ്ങും ഏങ്ങിക്കരഞ്ഞിടും എന്റെയീനിഗൂഡജന്മം .
Sep 12, 2015
Sep 12, 2015 at 4:20 AM UTC
ആരും കാണാതെ നിനക്കായോളിപ്പിച്ച മയിൽപ്പീലി
നീയറിയാതെ നിന്റെ പുസ്തകത്തിൽ നിന്നെടുത്തതായിരുന്നു.
അതിലെ നീലിമയിൽ ഞാൻ എന്നും കണ്ടത്
നിന്റെ കുസൃതിക്കണ്ണിലെ സ്വപ്നങ്ങളായിരുന്നു.
നാമോരോരുത്തരും മയിൽപ്പീലിക്കണ്ണിലെ
നാനാ വർണ്ണങ്ങളാണെന്ന് എനിക്കെന്നും തോന്നി.
എപ്പോഴും പരസ്പരം അടുത്തടുത്താണെങ്കിലും
ഒരു മുടിയിഴയുടെയകലം എപ്പോഴും പാലിക്കേണ്ടവർ,
സ്വപ്നങ്ങൾ നെയ്തു കൂട്ടിയാലും, എത്ര മോഹിച്ചാലും,
തമ്മിൽ ആ സ്വപ്നം പങ്കുവയ്ക്കുവാനാകാതെ വേദനിക്കുന്നവർ.
അതെ, ആ മയിൽപ്പീലി ഒരു ദുഃഖസൂചകമാണ് ;
നിസ്സംശയം, അതിലെ വർണ്ണങ്ങൾ നാം തന്നെയാണ്.
അതിനുമരണമില്ലയിനി, കിനിഞ്ഞിറങ്ങിയ നോവുകൾ,
ശല്ക്കങ്ങളായി അതിൽ പറ്റിപ്പിടിച്ച് വേട്ടയാടുകയാണ്.
നിന്റെ പുസ്തകത്തിൽനിന്നു ഞാൻ എടുത്തെങ്കിലും,
എന്റെ താളുകളിൽ ശ്വാസം മുട്ടിയതുനെടുവീർപ്പിടുന്നു.
ഒട്ടിയിരുന്ന താളുകളെ തമ്മിലകറ്റിയ മയിൽപ്പീലി
ഞാനാണെന്ന് പറഞ്ഞപ്പോൾ നമ്മളെന്നു നീ പറഞ്ഞു.
വർഷങ്ങൾ പലതു കൊഴിഞ്ഞു, മയിൽപ്പീലിയിലെ
നിറങ്ങൾ വാടിയില്ല, അതിനു തിളക്കമേറിയതേയുള്ളൂ.
പുസ്തകത്താളിൽ ഭദ്രമായി അടച്ചതുകൊണ്ടാണോ
എനിക്ക്, അതിനെ നിനക്ക് തരുവാനാകാതെ പോയത് ;
അതോ, ആ മയിൽപ്പീലി എനിക്കത്രയിഷ്ടമായതുകൊണ്ടാണോ ?
നീ , പ്രിയപ്പെട്ട മയിൽപ്പീലി നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും എന്തേ,
ഇത്രയും നാളുമതു തിരികെ ചോദിച്ചില്ല, അറിയില്ലെനിക്ക്.
ഇനിയും ചോദിച്ചാലും എനിക്കതുതിരികെത്തരാനാവില്ല.
കാരണം, ആ നിറമെല്ലാം എന്റെ അടച്ചുവെച്ച പഴയ
പുസ്തകത്താളുകളിൽ ആത്മാവായ് അലിഞ്ഞുചേർന്നു.
നിറമില്ലാത്ത, ദ്രവിച്ചയൊരു മയിൽപ്പീലി, ഇനിയും നിനക്ക്
തിരിച്ചുതരാൻ എനിക്കൊരിക്കലും കഴിയില്ല. കാരണം,
അപ്പോൾ, അന്നാൾ എന്റെ പുസ്തകത്താളുകൾ മരിച്ചുപോകും.
അതിലെ മോഹഗന്ധവും ചിറകുകൾ വീശിപ്പറന്നുപോകും ദൂരെ.
ആരും കൈകൊട്ടാതെ പറന്നു വരുന്ന ബലിക്കാക്ക കാണാതെ
ഞാൻ തിരിഞ്ഞുനടക്കും, കാൽച്ചുവടുകൾ എണ്ണിനോക്കാതെ.
Sep 3, 2015
Sep 3, 2015 at 4:55 AM UTC
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
ഇല്ലി മുളങ്കാട്ടിൽ നിന്നും
പാട്ടൊന്നു കേട്ടേനും,
പാട്ടു പഠിച്ചിട്ടാണേനും
മൂളക്കമൊന്നു മൂളി.
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
കൈത വരമ്പത്തെ ചേറിൽ,
കാലൊന്നു തെറ്റാതെ,
ഞാറും ചൊമന്നും കൊണ്ട്,
ഞങ്ങൾ ഓടി വരാണ് തമ്പ്രാ.
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
കോലോത്തെ പാടമാണേ,
പാടം താമരപ്പൂക്കളാണേ.
പൂക്കളിറൂത്തിട്ട് ഞങ്ങൾ
ഞാറു നടാണ് തമ്പ്രാ.
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
നൂറൊന്നു തേച്ചുകൊണ്ട്
വീശും കാറ്റത്തിരുന്നുകൊണ്ട്,
ഞാറു നടുന്ന ഏനെ തമ്പ്രാൻ
നാഴിയളന്നിടുന്നു.
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
വെക്കം വെയിലു വീഴും
പിന്നെ ദേഹം വിയർപ്പണിയും,
എണ്ണ മണക്കും കാറ്റിൽ ഏന്റെ,
തമ്പ്രാൻ മയങ്ങിപ്പോകും.
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
ഞാറൊന്നു കുത്തെടിയേ,
പെണ്ണേ ഞാറ്റ്വെല പാടെടിയേ.
കണ്ണേറൂ പറ്റ്യാലോ നിന്റെ,
ദേഹം തളർന്നു പോകും.
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
എണ്ണക്കറൂപ്പാണേ ഏനോ
എള്ളിൻ കറൂപ്പാണേ.
എങ്കിലും തമ്പ്രാനേ, ഏന്റെ,
കണ്‍കണ്ട തയ് വമാണേ.
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
മോഹത്തിൻ ഞാറു നട്ടു ഞാനും
കാത്തങ്ങിരിപ്പാണേ,
തങ്കം വിളയും പാടം തമ്പ്രാൻ,
കൊയ്യുന്നതെന്നാണേ?
തംതന തംതാനോ , താനോ
തകധിമി താനാരോ,
തന്നം തനന്താനൊ, താനോ
തംതനത്താനാരോ .
Sep 12, 2015
Sep 12, 2015 at 12:06 AM UTC
ഇറുകിക്കിടക്കുന്ന മാർക്കച്ചയിൻചൂടി-
ലവനുറങ്ങിപ്പൂംചിരി മയങ്ങി.
അന്തി മയങ്ങുവാൻ ഉണ്ടൊട്ടു നേരം
പൊരിവെയിലിഞ്ചൂടിൽ വീണുറങ്ങി
ഒന്നാം പിറന്നാളിന്നല്ലയോ കുഞ്ഞേ
നിന്നെയൊന്നൂട്ടുവാനായി മാത്രം
കർണകഠോരമാം ശബ്ദത്തിൽ ചീറുന്ന
ശകടങ്ങളൊക്കെയും താണ്ടിയമ്മ.
കൈനീട്ടി കെഞ്ചുന്നതാരുമേ നോക്കീല-
യാരുമറിഞ്ഞില്ല നിൻ പിറന്നാൾ.
പുത്തനുടുപ്പുമോ കൊഞ്ചുന്ന പാവയോ
നൽകുവാൻ വന്നില്ല തെല്ലാരുമേ.
പോയവർഷത്തി ലിന്നീ ദിനം തന്നെ
വേദനയോടവൾ പാത വക്കിൽ,
നൊന്തു പ്രസവിച്ച പൊൻ മകനാണു നീ
കാകനും തൻ കുഞ്ഞു പൊന്നല്ലയോ !
ചില്ലിട്ട വാഹനമോരം നടന്നവൾ
മെല്ലെ മൊഴിഞ്ഞു തൻ കൈകൾകൂപ്പി
രണ്ടു നാളായി പോൽ എൻ കുഞ്ഞറിഞ്ഞീല-
യൊരു പറ്റു വറ്റിന്റെ പശിമ തെല്ലും!
പശിയാലുറങ്ങുന്നതിന്നിന്റെ ബാല്യം
അയ്യോയെൻ പൊന്നേ വീഴാതെ കണ്ണേ,
അമ്മ തൻ ഗന്ധമാം വേർപ്പിന്റെയൊട്ടലിൽ
കപി തന്റെ മാറിൽ കുരുന്നുപോലെ.
അച്ഛനാരെന്നവൻ തെല്ലുമറിഞ്ഞീലാ-
മണ്കൂനയമ്മതൻ അശ്രു പുൽകി.
നാളെയെനിക്കൊരുതാങ്ങായിവൻവേണ-
മെന്നാഗ്രഹിച്ചവളേകിയുമ്മ ;
കാർ മുകിൽ ചായും കവിളത്തു മെല്ലെയാ-
വിണ്ടു കീറുംചുണ്ടമർത്തി മെല്ലെ.
ആട്ടുന്നു പിന്നെ ശകാരം ചൊരിഞ്ഞും
ഏകിച്ചിലർ ചെറുനാണയങ്ങൾ.
പൊന്നുണ്ണിയേ നീ പിറന്നൊരുനാളി-
ന്നോർമയീയമ്മയ്ക്കൊരുൽസവമാം
എന്നു നിരൂപിച്ചു കൈക്കുഞ്ഞിനെച്ചേർത്തു
വെക്കം കുടിൽപൂകാൻവെമ്പിയവൾ.
ലോകൈക നാഥൻറെയോരോവിചാരവും
മുൻകൂട്ടിയാകുമോ നാമറിവാൻ;
അയ്യോയെൻ മോനേയെന്നാർത്തനാദത്തിനാൽ
രുധിര രേണുക്കൾപൂംകുലകളായി .
ചക്രം പതിഞ്ഞ ശിരസ്സിന്നു താഴെയായ്
രക്തത്തിൻ ചൂടേറ്റവൻ ഉണർന്നു
ഒന്നാം പിറന്നാളിൽ കണ്തുറന്നുണ്ണി
കണ്ടു പൊന്നമ്മയിൻ അടഞ്ഞകണ്ണ് .
ഒന്നുമറിയാതെയേങ്ങിക്കരഞ്ഞവൻ
ജന്മനാൾസമ്മാനമേറ്റുവാങ്ങി
പിന്നെയും ചക്രങ്ങൾമുൻപോട്ടുരുളവേ
കാലചക്രം തൻ സ്മരണ നൽകി.
Sep 3, 2015
Sep 3, 2015 at 4:53 AM UTC